പുതുകാലജീവിതത്തിൻ്റെ അയൽപക്ക ബന്ധങ്ങളിലെ ബലമില്ലായ്മ വരച്ചിടുകയാണ് പ്രവീൺ പാലക്കീൽ ഒരു വ്യക്തിക്ക് സംഭവിക്കുന്ന നിസ്സഹായതയിൽനിന്നും സ്നേഹത്തിൻ്റെ പാഠം പഠിപ്പിക്കുന്നതോടൊപ്പം മനുഷ്യസ്നേഹത്തിൻ്റെ പൂർണ്ണതയും കൂടി വരച്ചിടുകയാണ് കഥാകൃത്ത്. സ്നേഹം, കരുണ, സ്വാർത്ഥത, പ്രണയം, ലഹരി, വിരഹം, മരണം തുടങ്ങി എല്ലാ മാനുഷികവികാരങ്ങളുടെയും മേളനമാണ് ഇതിലെ കഥകൾ, മനുഷ്യജീവിതത്തിൻ്റെ ആകെച്ചിത്രമാണവ. ജീവിതം അതിൻ്റെ എല്ലാ നഗ്നതയോടെയും കഥകളാക്കി രൂപാന്തരപ്പെടുത്തുകയാണ് പ്രവീൺ പാലക്കീൽ. ജീവിതമേത് കഥയേത് എന്ന നിസ്സഹായതയിൽ വായനക്കാരനെ സ്തംഭിപ്പിക്കുന്നു. വെള്ളിയോടൻ
ആരാണ് തങ്ങളുടെ ജീവിതം താറുമാറാക്കിയത് എന്ന് ലോകത്തിലെ ഓരോ മനുഷ്യരും ചോദിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് ഈ കഥ ഇറങ്ങുന്നത്. ഉത്തരം എല്ലാവർക്കും അറിയാം. പക്ഷെ, ചൂണ്ടാൻ വെമ്പുന്ന വിരലിനെ പണ്ടില്ലാത്ത വിധം ആരോ പിൻവലിക്കുന്നുണ്ട്. പിൻവലിക്കുന്ന ആ നിമിഷത്തെ വെറുതെ വിടാതിരിക്കാനാണ് റസീന ഇക്കഥയെഴുതിയത്. മനുഷ്യസ്നേഹത്തിന് ഇന്ന് ഉത്കണ്ഠയുടെ മുഖമാണുള്ളത് എന്ന് വിശ്വസിക്കുന്നവർ ഈ കഥ ഇഷ്ടപ്പെടും. പി. എൻ. ഗോപീകൃഷ്ണൻ
ജീവിതമേ നീ എന്ത്?, എന്ന് നാം വിസ്മയിച്ചുപോകുന്ന മികച്ച കഥകളുടെ സമാഹാരമാണ് മനോജ് കോടിയത്തിൻ്റെ 'കിമയ'. പാൻഡമിക് കാലത്തിൻ്റെ വിഹ്വലതകളും പ്രവാസ ജീവിതത്തിലെ സംത്രാസങ്ങളും ദാമ്പത്യത്തിലെ കാലുഷ്യങ്ങളും നിരുപാധികമാം സ്നേഹത്തിൻ്റെ ഉർവ്വരതയും മറ്റും ആഖ്യാനഭംഗിയോടെ തിരയടിക്കുന്ന കഥകൾ. കയ്യൊതുക്കത്തിൻ്റെ വൈഭവം ഓരോ കഥയെയും അവിസ്മരണീയമാക്കുന്നു. മൂന്നാം പതിപ്പിലെത്തുമ്പോൾ, കിമയ കൂടുതൽ വായനക്കാരിലേക്കെത്തുമ്പോൾ, കൂടുതൽ ചർച്ചകൾക്കിടയാകുമ്പോൾ, വ്യക്തിപരമായി എന്നിലുള്ള അഭിമാനവും സന്തോഷവും ഹൃദയപൂർവ്വം പങ്കുവെയ്ക്കട്ടെ. അംബികാസുതൻ മാങ്ങാട് കഥപറച്ചിലിൻ്റെ ലാളിത്യമാണ് മനോജ് കോടിയത്തിൻ്റെ കഥകളുടെ മുഖമുദ്ര. ഭ്രമാത്മകതയുടെ ലോകത്തെ 'ഒറ്റമൈന', ദുരൂഹമായ വഴികളിലൂടെ വായനക്കാരനെ കൊണ്ടുപോകുന്ന 'അയാൾ', കഥയുടെ ആദിമദ്ധ്യാന്തങ്ങൾ ക്രമം തെറ്റിച്ചെത്തുന്ന 'കിമയ', ഇനിയുമുണ്ട് കഥകൾ. പുസ്തകം അടച്ചാലും ചില ചോദ്യങ്ങൾ ഉള്ളിൽ അവശേഷിക്കും. അപരിചിതരായ മനുഷ്യർ നമുക്ക് ചിരപരിചിതരാവും. അവരുടെ നിസ്സഹായത നമ്മുടേതുമാകും. കഥയെന്നാൽ ജീവിതം തന്നെയല്ലേ! ഷീല ടോമി
തിബത്തിൻ്റെ വിമോചനത്തിനായി ജീവിതം സമർപ്പിച്ച ഈ കാലഘട്ടത്തിലെ ഏറ്റവും പ്രമുഖനായ ആക്റ്റിവിസ്റ്റ് തൻ്റെ ജീവിതത്തെക്കുറിച്ച് എഴുതുന്നു; അസ്വസ്ഥവും തീക്ഷ്ണവുമായ ഭാഷയിൽ. ഈ ആത്മകഥ വിപ്ലവകാരിയായ ഒരു കവിയുടെ കേവലാർത്ഥത്തിലുള്ള ജീവിതക്കുറിപ്പല്ല. അഭയാർത്ഥിജീവിതത്തിൻ്റെ അറിയപ്പെടാത്ത നേരുകളാണ്. ഒരൊറ്റരാജ്യവും പിന്തുണയ്ക്കാനില്ലാത്ത, ജനാധിപത്യ മനുഷ്യാവകാശപ്രസ്ഥാനങ്ങൾ മൗനംപാലിക്കുന്ന ഒരു സ്വാതന്ത്യസമരകഥയുടെ പരിണിതിയെക്കുറിച്ചുള്ള ഉത്കണ്ഠകൾ.
സാംസ്കാരിക പ്രവർത്തകരിൽ ഒരു വലിയ വിഭാഗം പലവിധ കാരണങ്ങളാൽ സവർണ്ണ സംസ്കാരവുമായി ശൃംഗരിച്ചുകൊണ്ടിരിക്കെ അതിനെതിരെയുള്ള സമരം അത്യന്തം ശക്തിയാർജ്ജിക്കേണ്ടത് അനിവാര്യമാണ്. കറുപ്പിൻ്റെ സൗന്ദര്യശാസ്ത്രം കരുത്താർജ്ജിക്കുന്നതു കീഴടക്കാപ്പെട്ടവരുടെ ഉയർത്തിപ്പിടിച്ച മുഷ്ടിയിൽനിന്നാണ്. സാഷ്ടാംഗ പ്രണാമത്തിലല്ല, സമരത്തിൻ്റെ ശരികളിൽവെച്ചാണ് 'സൗന്ദര്യം' പൂക്കുന്നത്! കറുപ്പും വെളുപ്പും അടക്കമുള്ള സർവ നിറങ്ങളും തുല്യതയിൽ നൃത്തമാടുന്ന ഒരു കാലത്തെയാണത് കിനാവുകാണുന്നത്.
ഘർവാപസി ശ്രമങ്ങളിൽ നിന്നും അനുബന്ധ അതിക്രമങ്ങളിൽനിന്നും ബുൾഡോസർ രാഷ്ട്രീയത്തിലേക്കുള്ള വളർച്ചയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ ജീവിതചരിത്രം നമ്മോടു പറയുന്നത്. ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലാത്തവരുടെ പട്ടികകൾ പലതരത്തിൽ തയ്യാറാക്കുകയാണ് ഹിന്ദുത്വ സംഘങ്ങൾ. ഇന്ത്യൻ സാമൂഹികജീവിതത്തിൻ്റെ തനിമ ഇല്ലായ്മചെയ്യുകയും മതേതര സഹജീവനത്തിൻ്റെ സാദ്ധ്യതകളെ നിരന്തരം ആക്രമിക്കുകയും ചെയ്യുന്ന മത-തീവ്രവാദരാഷ്ട്രീയത്തിൻ്റെ ഉള്ളറകൾ.
രോഗഗ്രസ്തമായ ലോകത്തിൽ രോഗാതുരമായ ഒരു ശരീരം പ്രദാനംചെയ്യുന്ന വേദനയുടെയും ഭയാശങ്കകളുടെയും ഏകാന്തമായ തുരുത്തുകളിൽനിന്ന് ജീവിതത്തിൻ്റെ ശക്തിയെയും കാമനകളുടെ മാന്ത്രികതയെയും അഭിസംബോധനചെയ്യുന്ന എഴുത്ത്. ജീവപര്യന്തം അനുഭവിക്കാനുള്ള ജീവിതത്തെ ആവാഹിക്കുന്ന മന്ത്രണങ്ങൾ.
മുസ്ലീങ്ങൾ മുഴുവനും പാശ്ചാത്യർക്കും പാശ്ചാത്യസംസ്കാരത്തിൻ്റെ മൂല്യങ്ങൾക്കും എതിരാണെന്ന ഒരു നിഗമനം എങ്ങനെയോ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. 'ഈ ആളുകൾ, ഇവർ' എന്ന ആവർത്തിച്ചുള്ള പ്രയോഗം ആക്രമണം സംഘടിപ്പിച്ചവർ എന്ന അർത്ഥത്തിനപ്പുറം ഒരു പൊതുവായ കുറ്റപ്പെടുത്തലായി മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ മുസ്ലീങ്ങൾക്കിടയിൽ മൊത്തത്തിൽ ഭീതിപടർന്നുകഴിഞ്ഞു. ഒരു കുറ്റവും ചെയ്യാതെതന്നെ അവരൊക്കെയും ഭീകരരുടെ ഗണത്തിൽ പ്രതിചേർക്കപ്പെട്ടുകഴിഞ്ഞു. ബ്രിട്ടണിലെ മുസ്ലീം ബുദ്ധിജീവികളിൽ പ്രമുഖനും പ്രശസ്ത ചിന്തകനുമായ സിയാവുദ്ദീൻ സർദാറിൻ്റെ ലേഖനങ്ങൾ.