എവിടെയെല്ലാം പിണക്കങ്ങളുണ്ടോ അവിടെയെല്ലാം ഇണക്കമുണ്ടാക്കാൻ തൻ്റെ ചിന്തയും വാക്കും പ്രവൃത്തിയും ഹൃദയപൂർവ്വം ഒഴുക്കിവിട്ട വിശദാന്തരംഗത്വം. തൻ്റെ അടുത്തുവരുന്നവരുടെ ആത്മസ്പന്ദനം തിരിച്ചറിഞ്ഞ് ചേർത്തുപിടിക്കുകയും ചേർന്നുനില്ക്കുകയും ചെയ്ത വെളിച്ചം. തൻ്റെ ജീവിതത്തിലേക്ക് അറിവും വാത്സല്യവും പകർന്നു നല്കിയ ഗുരുവിൻ്റെ (സ്വാമി വല്യച്ഛൻ) സാന്നിദ്ധ്യം ലളിതമായ ഭാഷയിൽ സൗമ്യമായി അവതരിപ്പിച്ചിരിക്കുന്ന ഓർമ്മപ്പുസ്തകം. ഉള്ളിൽ വന്നുനിറഞ്ഞത് അങ്ങനെതന്നെ പകർത്തിവെച്ച സ്വാഭാവികത ഈ പുസ്തകത്തെ ഹൃദ്യമാക്കുന്നു. ഷൗക്കത്ത്
റിയലിസത്തിൻ്റെ തീക്ഷ്ണഭാഷകൊണ്ട് തെന്നിന്ത്യൻ സിനിമയുടെ വ്യാകരണം മാറ്റിയെഴുതിയ സംവിധായകൻ ബാലയുടെ ആത്മകഥ. ജീവിതത്തിൻ്റെ വഴുക്കുന്ന ചെളിനിലങ്ങളിൽ ചവിട്ടിനിന്നു കൊണ്ടാണ് ബാലയുടെ കഥാപാത്രങ്ങൾ വികസിക്കുന്നത്. അതിൽ അസാധാരണമായി ഒന്നുമില്ല. സാധാരണീകൃതമായ ജീവിതാവസ്ഥകളിൽ മനുഷ്യൻ എത്ര അസാധാരണമായി പെരുമാറുന്നുവെന്നു കാണിച്ചുതരുന്നു ആ കഥാപാത്രങ്ങൾ. തെരുവുകളിൽനിന്നും ഭ്രാന്താലയങ്ങളിൽനിന്നും ശ്മാശാനങ്ങളിൽനിന്നും കയറിവന്ന കഥാപാത്രങ്ങൾ, വാർപ്പുമാതൃകകളായ, തെന്നിന്ത്യയുടെ വെച്ചുകെട്ടിയ അനുഭവപരിസരങ്ങളെ നിർദ്ദാക്ഷണ്യം മാറ്റിനിർത്തി. യാഥാർഥ്യത്തിൻ്റെ ആ പ്രഭാവത്തിനുമുൻപിൽ ആ പതിവുകോലങ്ങൾ നിഷ്പ്രഭമായി എന്നതാണ് വാസ്തവം. പ്രകാശംകെട്ട് ഇരുണ്ടുപോയ ജീവിതത്തിൻ്റെനേരെ ബാല ക്യാമറ പിടിച്ചപ്പോൾ പിറവികൊണ്ട വിഷ്വലുകൾക്കും ആ കറുപ്പിൻ്റെ രാശി പടർന്നിരുന്നു. ഞാനിവിടെ ജീവിച്ചിരിപ്പുണ്ട് എന്ന് ആ കഥാപാത്രങ്ങൾ സംസാരിച്ചത് മുറിവിലൂടെ വാർന്നൊഴുകിപ്പടർന്ന ചോരകൊണ്ടായിരുന്നു. സിനിമകൊണ്ടും അതിനേക്കാൾ അസാധാരണമായ നിലനിൽപ്പുകൊണ്ടും ജീവിതത്തെയും കലയെയും സ്വന്തം രാഷ്ട്രീയത്തെയും അടയാളപ്പെടുത്തിയ സംവിധായകൾ. ബാലയുടെ ആത്മകഥയുടെ മലയാള ഭാഷാന്തരം.
ആദർശിന്റെ നിറച്ചാർത്തണിഞ്ഞ ജീവിതങ്ങൾ എന്ന സമാഹാരത്തിലെ കഥകളിലൂടെ കടന്നുപോകുമ്പോൾ സാധാരണ കൗമാരക്കാരനായ ഒരു തുടക്കക്കാരൻ എഴുതാൻ ഇടയുള്ളതരം ചപലമായ ബാലകഥകൾ അല്ല നാം അതിൽ കാണുന്നത്. പകരം ചിന്തകളിൽ കൗമാരത്തിന്റെ അതിരുകൾ ഭേദിച്ചു, ഭാവനകൾ ആകാശസീമയോളം ചിറകുവിരിച്ചു പറക്കുന്ന, ദർശനങ്ങൾക്ക് കിണറാഴമുള്ള ഗൗരവമാർന്ന രചനകളാണ് നാമതിൽ വായിക്കുന്നത്. ഭാവി മലയാള സാഹിത്യത്തിന് ഈടുറ്റ രചനകൾ സമ്മാനിക്കാൻ പ്രാപ്തനായ ഒരെഴുത്തുകാരനെ ഞാൻ ആദർശിൽ കാണുന്നു. ബെന്യാമിൻ
കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി ലോകത്തെ 'ഒരു ഭൂതം' പിടികൂടിയിരിക്കുന്നു കമ്മ്യൂണിസമെന്ന ഭൂതം. എന്നാൽ മറ്റുപലവയെയുംപോലെ ഈ ഭൂതത്തെ എന്നന്നേക്കുമായി പിടിച്ചുകെട്ടാൻ പറ്റില്ല. അതിനെ പേടിയുള്ള പലരും ചെയ്യുന്നത് അതിൻ്റെനേരെ കണ്ണടച്ച്, ഒന്നുമില്ലെന്നു സമാധാനപ്പെടുകയാണ്. 'മനസമാധാനം' കിട്ടുന്ന സന്ദർഭങ്ങളിൽ അവർ ഭ്രാന്തുപിടിച്ച് ഓടുന്നു, പരമാവധി സമ്പത്ത് സ്വന്തമാക്കാൻ പരിശ്രമിക്കുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധതയ്ക്കെതിരെ പ്രത്യയശാസ്ത്രത്തിൻ്റെയും തത്വശാസ്ത്രത്തിൻ്റെയും ഭാഷയിലുയരുന്ന അതിശക്തമായ വിമർശനങ്ങൾ.
ചെറുകഥകൾപോലെ വായിച്ചാസ്വദിക്കാവുന്ന ജീവിതാനുഭവങ്ങളാണ് ഈ കുറിപ്പുകളിൽ ക്ലാസ്സുമുറിയ്ക്കകത്തും പുറത്തും ഈ അധ്യാപകൻ അടുത്തറിഞ്ഞ മനുഷ്യർ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ്. അധ്യാപകർക്കും അധ്യാപനരംഗത്തേക്കു പ്രവേശിക്കാനാഗ്രഹിക്കുന്നവർക്കും വായനയെ സ്നേഹിക്കുന്ന ഏതൊരാൾക്കും വായനാനുഭവമാകുന്ന പുസ്തകം
കൃത്യമായ ലക്ഷ്യത്തോടെ എഴുതിയതാണ് ഈ സമാഹാരത്തിലെ ഓരോ കഥയും. പ്രധാന കഥകൾ, നീതി നിഷേധിക്കപ്പെടുന്ന, ഒറ്റപ്പെടുത്തപ്പെടുന്ന പീഡിപ്പിക്കപ്പെടുന്ന സ്ത്രീപക്ഷത്തിനുവേണ്ടി ശബ്ദിക്കുന്നവയാണ്. അവ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ തേങ്ങലുകളും നിസ്സഹായതകളും വരച്ചുകാണിക്കുന്നു. ഒപ്പം, നിത്യജീവിതത്തിൽനിന്നും സമാനരീതിയിൽ ഇരകളാക്കപ്പെടുന്നവരെ കണ്ടെടുക്കാനായുള്ള അന്വേഷണങ്ങളും ഈ കഥകളിലാകെയുണ്ട്. ഇ.പി. ശ്രീകുമാർ
കനത്ത ഇരുട്ടും നിശബ്ദതയും ഇണചേർന്നുകിടന്ന, മരണവും ഭീതിയും കനംതൂങ്ങിനിന്ന അന്തരീക്ഷത്തിൽ, കരയിൽ തളംകെട്ടിനിൽക്കുന്ന ചാവുമണം കാറ്റിലേറി തുരുത്തിലേക്കെത്തിയ ആ രാത്രിയിലാണതു സംഭവിച്ചത്. പരന്നൊഴുകുന്ന ജലവും സദാ തുറന്നു പ്രകടിപ്പിക്കപ്പെടുന്ന മനുഷ്യകാമവും തുരുത്തിൻ്റെ കര-ജല സന്നിവേശത്തിൻ്റെ സംഗീതാത്മകതയായി ഇടമുറിയാത്ത ഏകതാളമായി പെയ്തുനിറയുന്നു.
സമകാലിക ഇന്ത്യൻ സിനിമയിലെ ഏറ്റവും ക്രിയാത്മകമായ സാന്നിധ്യമാണ് അമിത് ദത്ത. അദ്ദേഹത്തിൻ്റെ സിനിമകൾ നമ്മുടെ കലാ സിനിമകളിൽനിന്നുപോലും വ്യത്യസ്തമാണ്. പ്രാചീന ഇന്ത്യൻ കലാചിന്തകളുമായുള്ള നിരന്തരമായ സംവാദത്തിലൂടെ ദത്ത സിനിമാട്ടോഗ്രാഫിക് ആവിഷ്കാരത്തിൻ്റെ പുതിയരൂപങ്ങൾ പര്യവേക്ഷണം ചെയ്യുന്നു. ദത്തയുടെ സിനിമകൾ ആധുനികതയെക്കുറിച്ചുള്ള യൂറോ-കേന്ദ്രീകൃത ആശയങ്ങളെ മറികടക്കുന്നു. കലയിൽ ആധുനികതകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ പുനഃപരിശോധിക്കാൻ നമ്മെ ക്ഷണിക്കുന്നു.
ഭീംസെൻ ജോഷിയുടെ ജീവിതവും സംഗീതവും. കടുത്ത യഥാർത്ഥ്യങ്ങളെ നേരിടുന്ന ഇന്ത്യൻ ജീവിതത്തിൻ്റെ കഷ്ടതകൾ കൂട്ടിത്തുന്നിയ സംഗീതമാണ് ഭീംസെന്നിന്റേത്. അതിനാൽതന്നെ സുഖലാവണ്യത്തിൻ്റെ അലകളിലൊതുങ്ങാതെ അത് രാഗഭാവത്തിൻ്റെ സമഗ്രതയെ തേടുന്നു. സാധാരണ സംഗീതം ഇഷ്ടപ്പെടുന്ന ആസ്വാദകൻ്റ അഭിപ്രായത്തിൽ നന്നേ പരുക്കനാണ് അദ്ദേഹത്തിൻ്റെ ശബ്ദം. ഒരു തരളലാവണ്യമല്ല അദ്ദേഹം ശബ്ദംകൊണ്ടു തേടുന്നത്. മറിച്ച് ആഴങ്ങളുടെ അപാരതയും അനന്തതയുടെ അതിരുകളുമാണ്. ഒരു മഹാഗായകൻ്റെ സംഗീത ജീവിതം
ഓരോ മഴയും ഓരോ സ്നാനമാണ്. ഓരോ സ്നാനവും മറ്റൊരു ജന്മത്തിലേയ്ക്കുള്ള ഉണർവ്വം. പറയാനുള്ളതെന്താണോ അതിനുചേർന്ന ശില്പവും ഭാഷയും ഈ കവിതകളിൽ സ്വയം രൂപപ്പെടുന്നു. അങ്ങനെ കാവ്യപരമായ മുൻധാരണകൾ തകരുന്നു. കവിത സ്വതന്ത്രമാകുന്നു. എഴുതിയ വാക്കുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന നിശബ്ദത ഒരു ചാവേറിൻ്റെ ആത്മബലം കരുതിവയ്ക്കുന്നു.