ഗൃഹാതുരത്വത്തിൻ്റേതല്ല, നമ്മുടെ കാലത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്നവയാണ് ഈ കവിതകൾ. എത്രയോ നവബിംബങ്ങൾ ഈ കവിതയെ അപൂർവ്വമാക്കുന്നു. ജീവിതത്തിൻ്റെ കൊടുംവെയിലിൽതന്നെ ഈ കവിയുടെ ചാഞ്ഞുനില്പ്പ്. സച്ചിദാനന്ദൻ
എഴുതുന്നത് ആനന്ദിപ്പിക്കാനോ കവിത്വം പ്രകടിപ്പിക്കാനോ അല്ലെന്നും കവിതകളിലെ ഓരോ വാക്കുകളും വായിക്കുന്നവരുടെ മനസ്സാക്ഷിയെ പൊള്ളിക്കാനാണെന്നും ആവർത്തിക്കുന്ന കവിതകൾ. അധികാരവും ആധിപത്യവും അതിരുകളിലേക്കാട്ടിയ മനുഷ്യരുടെ ഇടങ്ങളും ജീവിതവും ഏറ്റവും തെളിച്ചത്തോടെ കവിതകളായി ഉയിർക്കുന്നു.
വർഷത്തിൽ മൂന്നോ നാലോ പുസ്തകം വീതം നാരായണഗുരുവിനെ സംബന്ധിച്ച് മലയാളത്തിൽ പ്രസിദ്ധീകൃതമാകാറുണ്ട്. ഗ്രന്ഥകർത്താക്കളുടെ കൂട്ടത്തിൽ സാഹിത്യനായകന്മാരും അല്ലാത്തവരും പെടും. അവയിൽ നിന്നെല്ലാം വ്യത്യസ്തം എന്നുതന്നെ പറയണം ഈ പുസ്തകം. ഭാരതത്തിൻ്റെ ആദ്ധ്യാത്മികതയിൽ അതീവതല്പരനായ ഒരു ഭാരതീയകാവ്യശാസ്ത്രവിശാരദൻ, ഒരു ഋഷികവിയുടെ ആത്മാവുമായി സംവദിക്കാൻ നടത്തിയ പരിശ്രമത്തിൻ്റെ പരിണതഫലമാണ് ഈ ചെറുഗ്രന്ഥം. സ്വാമി മുനി നാരായണപ്രസാദ്
ഇരുളും വെളിച്ചവും നിഴലും നിലാവും മാറിമാറി വീശിയടിക്കുന്ന സങ്ങിൻ്റെ കാവ്യലോകത്തിൽ സന്ധ്യയുടെ അരുണശോഭയ്ക്കും സ്വപ്നത്തിന്റെ മഞ്ഞ നക്ഷത്രങ്ങൾക്കും ഇടം കിട്ടുന്നു. ഈ കുന്നിൻചരിവിൻ്റെ ടോപ്പോഗ്രഫിയിൽ മൈതാനങ്ങളും വയലും കശുമാവിൻ തോട്ടവും കോട്ടയും വഴിയും പുഴയും പൊഴിയും വിടർന്നു വരുന്നു. ഡോ. എൽ തോമസ്കുട്ടി
പ്രണയം എന്നത് എത്രയോ വിശുദ്ധമായ പദമാണ്. പ്രപഞ്ചത്തിൻ്റെ സ്വരമാണത്. എങ്ങനെയാണ് ആ വാക്കിന് നിർവ്വചനം നൽകുക! ഒറ്റവാക്കിലോ വാചകത്തിലോ ഒതുങ്ങാത്ത ആന്തരികാർത്ഥങ്ങൾ ഏറെയുള്ള പദം. ജീവൻ്റെ നിലനിൽപ്പിനുതന്നെ ആധരമായ വാക്ക്. ജീവൻ്റെ തീക്ഷ്ണതയാണ് പ്രണയം. അതു നക്ഷത്രങ്ങളെ കാണിക്കുന്നു. ആകാശത്തിൻ്റെ അനന്തതയറിയിക്കുന്നു. നിലാവിനും കൂരിരുട്ടിനും ഒരുപോലെ സൗന്ദര്യമുണ്ടെന്നു പറയുന്നു.
ദേവമനോഹറിൻ്റെ കവിതകളിൽ തീവ്രമായ ചില പ്രതിഷേധങ്ങളും പ്രതിബോധങ്ങളും പ്രത്യാശകളുമുണ്ട്. ഉത്തരാധുനികമനുഷ്യൻ്റെ ചെറുതായിപ്പോയ ചെറുപ്പത്തോടൊപ്പം 'ബോൺസായ്' പരുവത്തിലേക്കു ചുരുങ്ങിപ്പോയ വലുപ്പങ്ങളെയോർത്താണ് അമർഷംനിറഞ്ഞ വിഷാദത്തോടെ കവി പ്രതിഷേധം രേഖപ്പെടുത്തുന്നത്. പുതിയ മനുഷ്യവ്യവസ്ഥ നഷ്ടപ്പെടുത്തിക്കളഞ്ഞ മനുഷ്യപ്രകൃതി സൗഭാഗ്യങ്ങളെയോർത്ത് കവി അഗാധമായി വിഷാദിക്കുന്നു.
ജീവിതേതിഹാസത്തിൻ്റെ ബഹുവിധ വിനിമയങ്ങളെ കടുത്ത ചായക്കുട്ടിൽ വരയുന്നു. ദുഃഖങ്ങളാൽമാത്രം നിർവ്വചിക്കപ്പെട്ട ദുരന്താനുഭവങ്ങളുടെ സകല അതിരുകൾക്കുമപ്പുറം നിറഞ്ഞൊഴുകുന്ന ജീവിതാസക്തികൾ. റഷ്യൻ സാഹിത്യത്തിലെ ഇതിഹാസതുല്യനായ കഥാകാരൻ്റെ അതുല്യമായ ഒരു രചന.
എപ്പോഴാണ് ഒരു കവിത അനേകം ആളുകൾക്ക് വിവർത്തനക്ഷമമായിത്തോന്നുന്നത്? അഥവാ ഏതു ഗുണങ്ങളാണ് ഒരു കവിതയിലേക്ക് അനേകം പരിഭാഷകരെ ആകർഷിക്കുന്നത്? 1. ഭാഷാപരമായ ലാളിത്യം 2. സങ്കീർണ്ണതയുടെ അഭാവം 3. പരിചിതമായ ദർശനം 4. സാധാരണം എന്നോ സാർവ്വജനീനം എന്നോ പറയാവുന്ന ഒരാശയത്തിൻ്റെ സാന്നിദ്ധ്യം 5. ഏതുരീതിയിൽ ചെയ്താലും നിലനില്ക്കുന്ന ഒരു കാതൽ. നശ്വരത എന്നും കവിതയുടെ പ്രമേയമായിരുന്നു; കവികൾ പല രീതികളിൽ അതിനെ കൈകാര്യം ചെയ്തിട്ടുണ്ട്. ലളിതമായും സങ്കീർണ്ണമായും. ഈ കവിത സരളമായി മരണത്തിൻ്റെ അപ്രവചനീയതയെ പ്രമേയമാക്കുന്നു എന്നിടത്താണ് ഒരുപക്ഷെ അസാധാരണമല്ലാത്ത ഈ രചനയുടെ ആകർഷണം പ്രവർത്തിക്കുന്നത്. സച്ചിദാനന്ദൻ
അദമ്യമായ സ്വാതന്ത്ര്യബോധമുള്ള ഒരെഴുത്തുകാരൻ ആത്യന്തികമായി ചെന്നെത്തുന്നത് മാനവികതയുടെ ഹരിതതീരങ്ങളിലേക്കായിരിക്കുമെന്ന് സ്വയം പ്രഖ്യാപിക്കുന്ന നോവലുകളാണ് ഗ്രഹാം ഗ്രീനിന്റേത്. പശ്ചാത്തല വൈവിധ്യവും സമ്പന്നതയുംകൊണ്ട് സമൂഹസീമയിൽ കലങ്ങിമറിഞ്ഞ് വിവിധ വർണ്ണങ്ങളോടെ തേട്ടിത്തേട്ടിവരുന്ന മനുഷ്യജീവിതത്തെ നിരങ്കുശതയോടെ വർണ്ണിക്കുന്ന കഥാലോകം. മതവും മാർക്സിസവും തമ്മിലുള്ള ക്രിയാത്മകമായ സംവാദം പ്രമേയമാകുന്ന അത്യുദാത്തമായ ഒരു സമകാലിക ക്ലാസിക് കൃതി.