എന്നോടു പറയൂ, ഞാനെങ്ങാൻ നിൻ്റെ കാൽ കവർന്ന് ഉള്ളംകാലടിയിൽ ചുംബിച്ചാൽ, അതിനുശേഷം നീ തെല്ലൊന്നു മുടന്തില്ലേ; എൻ്റെ ചുംബനം ഞെരിഞ്ഞമർന്നാലോ എന്ന ഭയത്തിനാൽ... പ്രണയത്തിൻ്റെയും മരണത്തിൻ്റെയും ആസക്തികളുടെയും അനാസക്തികളുടെയും വിമോഹനാത്മകവും വിഭ്രമാത്മകവുമായ പ്രതലങ്ങളെയാവാഹിക്കുന്ന രചനകൾ.
'ഒപ്പിടാത്ത അപേക്ഷ' ഒരു അവസ്ഥയെ കുറിക്കുന്നു. ഇന്നും അദ്യശ്യവും 15 അജ്ഞാതവുമായികിടക്കുന്ന ജീവിതമേഖലയുടെ ഒരു മാനിഫെസ്റ്റോയാണത്. മലയാളത്തിലെ പുതിയ കവിതയുടെ അവബോധം ഈ കവിതകളിലാകെയുണ്ട്. കവിതയെഴുത്തിൻ്റെ പഴയലോകങ്ങളെ ഇവ റദ്ദുചെയ്യുന്നു. -എസ് ജോസഫ്
ഓരോ മഴയും ഓരോ സ്നാനമാണ്. ഓരോ സ്നാനവും മറ്റൊരു ജന്മത്തിലേയ്ക്കുള്ള ഉണർവ്വം. പറയാനുള്ളതെന്താണോ അതിനുചേർന്ന ശില്പവും ഭാഷയും ഈ കവിതകളിൽ സ്വയം രൂപപ്പെടുന്നു. അങ്ങനെ കാവ്യപരമായ മുൻധാരണകൾ തകരുന്നു. കവിത സ്വതന്ത്രമാകുന്നു. എഴുതിയ വാക്കുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന നിശബ്ദത ഒരു ചാവേറിൻ്റെ ആത്മബലം കരുതിവയ്ക്കുന്നു.
അടഞ്ഞും തുറന്നുമിരിക്കുന്ന ഒരു വാതിൽ തൻ്റെ കവിതകൾക്കായി കവി പണിതുയർത്തുന്നു. അകവും പുറവും ആ വാതിൽപ്പടിയിൽ കളംമാറുന്നു. പുറവും അകവുമായി മാറുന്നു. എന്നാൽ, ആ വാതിൽപ്പടിയെയും അസന്നിഗ്ദ്ധമായ ഒരു പ്രഖ്യാപനംകൊണ്ട് മായ്ക്കുകയും ചെയ്യുന്നു. ഒരു ദിവസം ഞാൻ ഇറങ്ങിയോടും എന്ന് എഴുതിക്കൊണ്ട്.
തിബത്തിൻ്റെ വിമോചനത്തിനായി ജീവിതം സമർപ്പിച്ച ഈ കാലഘട്ടത്തിലെ ഏറ്റവും പ്രമുഖനായ ആക്റ്റിവിസ്റ്റ് തൻ്റെ ജീവിതത്തെക്കുറിച്ച് എഴുതുന്നു; അസ്വസ്ഥവും തീക്ഷ്ണവുമായ ഭാഷയിൽ. ഈ ആത്മകഥ വിപ്ലവകാരിയായ ഒരു കവിയുടെ കേവലാർത്ഥത്തിലുള്ള ജീവിതക്കുറിപ്പല്ല. അഭയാർത്ഥിജീവിതത്തിൻ്റെ അറിയപ്പെടാത്ത നേരുകളാണ്. ഒരൊറ്റരാജ്യവും പിന്തുണയ്ക്കാനില്ലാത്ത, ജനാധിപത്യ മനുഷ്യാവകാശപ്രസ്ഥാനങ്ങൾ മൗനംപാലിക്കുന്ന ഒരു സ്വാതന്ത്യസമരകഥയുടെ പരിണിതിയെക്കുറിച്ചുള്ള ഉത്കണ്ഠകൾ.
രോഗഗ്രസ്തമായ ലോകത്തിൽ രോഗാതുരമായ ഒരു ശരീരം പ്രദാനംചെയ്യുന്ന വേദനയുടെയും ഭയാശങ്കകളുടെയും ഏകാന്തമായ തുരുത്തുകളിൽനിന്ന് ജീവിതത്തിൻ്റെ ശക്തിയെയും കാമനകളുടെ മാന്ത്രികതയെയും അഭിസംബോധനചെയ്യുന്ന എഴുത്ത്. ജീവപര്യന്തം അനുഭവിക്കാനുള്ള ജീവിതത്തെ ആവാഹിക്കുന്ന മന്ത്രണങ്ങൾ.
കളത്തറ ഗോപൻ്റെ കവിതകൾ ഭാഷയിലെ സമയദ്വീപുകൾ. ഒരേ കടലിലാണ്ട് ഒരേ ഭൂമിയിൽ ഉയിരുന്നി നിൽക്കുന്നു. ഒന്നിനൊന്നു ഭിന്നമായ ഭൗമഘടനയോടെ, ഭാവപ്രകാശത്തോടെ പ്രകൃതിയെ ബാധിക്കുന്നതൊക്കെ ബാധിക്കുന്ന സംസ്കൃതിയോടെ. കെ ജി എസ് കവിതയിൽ, അതു പ്രത്യക്ഷത്തിൽ എത്ര ഗൗരവസ്വഭാവിയായാലും, അനിവാര്യമായൊരു ലീലാംശമുണ്ട്. കളത്തറ ഗോപൻ്റെ കവിതകളുടെ ഏറ്റവും വലിയ സവിശേഷത ആ ലീലാംശത്തെ എടുത്തുകാട്ടുന്നു എന്നതാണ്. രാഷ്ട്രീയവും തത്വചിന്തയുമെല്ലാം കൈകാര്യം ചെയ്യുമ്പോഴും ശബ്ദാവർത്തനത്തിലൂടെയും ബിംബപ്പകർച്ചകളിലൂടെയും ആവിഷ്കാരം കണ്ടെത്തുന്ന ആ ലീലയും അതിന്നു സഹജമായ ലാഘവവും അതിൽനിന്നുളവാകുന്ന നർമ്മവും ഗോപൻ്റെ കവിത നിലനിർത്തുന്നു. സച്ചിദാനന്ദൻ
ഏറ്റവും പുതിയ വർഗ്ഗീകരണമനുസരിച്ച് കുർദുകൾ ഒരു പക്ഷിവംശത്തിൻ്റെ ഗണത്തിലാണ് ഉൾപ്പെടുന്നത്. അതുകൊണ്ടാണ് ചരിത്രത്തിൻ്റെ പിഞ്ഞിയ മഞ്ഞത്താളുകളിൽ അവർ നാടോടികളായിത്തീരുന്നതും സഞ്ചാരിക്കൂട്ടങ്ങളിൽ അവരെ കണ്ടെത്താൻ തുനിയുന്നതും. യുദ്ധങ്ങളാലും വേട്ടകളാലും കൊലകളാലും പീഡനങ്ങളാലും നെയ്തെടുക്കപ്പെട്ട ആധിപത്യത്തിൻ്റെ തെരുവുകളെ തിരസ്ക്കരിക്കുന്ന കവിതകൾ.
സ്ത്രീസ്വത്വത്തെ ലൗകികത-ആത്മീയത. തഥ്യ-മിഥ്യ, യാഥാർത്ഥ്യം അനുഭൂതി എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളിലൂടെ വിശകലനം ചെയ്യാനുള്ള ശ്രമം. അനുഭവത്തെയും അനുഭൂതിയെയും മലയാളഭാഷയിലേക്ക് എങ്ങനെ കൊണ്ടുവരാമെന്നത് കവികളുടെ എക്കാലത്തെയും അന്വേഷണമാണ്. ഈ കാവ്യങ്ങളിലൂടെ അത്തരമൊരന്വേഷണമാണ് കവി നടത്തുന്നത്. പ്രൊഫ. സി.ആർ. പ്രസാദ്