എനിക്കാ റോസാപ്പൂക്കളൊന്നും വേണ്ട, നിൻ്റെ വിരലുകൾ മതി. മുള്ളുകൊണ്ടുള്ളിൻ്റെ മുഴുവൻ ചെമപ്പുമായിവന്ന് ധ്യാനിച്ചുനിൽക്കയാണ് ഒരു രക്തത്തുള്ളി... ഹൃദയത്തിന്നാഴത്തിൽനിന്ന് പുറത്തേക്കൊഴുകുന്ന നൂറ്റിപ്പതിനൊന്ന് പ്രണയമന്ത്രണങ്ങൾ.
സ്വപ്നവും ജാഗരവും തമ്മിലുള്ള മാറാട്ടങ്ങൾ ജീവിതവും മൃതിയും തമ്മിലുള്ള മാറാട്ടങ്ങൾപോലെ അത്ര സ്വാഭാവികമായി ഇഴചേരുന്ന കവിതകൾ. മരണത്തിൽ മുഴുകുന്നൊരാൾ പ്രണയത്തിലേക്കും അതിലൂടെ സ്വപ്നത്തിൻ്റെ ജീവിതസജീവതയിലേക്കും തെന്നിപ്പോകുന്ന മാന്ത്രികാനുഭവം. അഴിയാചങ്ങലകളുടെ കണ്ണികൾപോലെ വായനയെ പൂട്ടിയിടുന്ന കാവ്യഫ്രെയിമുകൾ
വിപുലമായ കാവ്യാനുഭവങ്ങളുടെയും ബൗദ്ധികമായ ചിന്തകളുടെയും ആഴങ്ങളിൽനിന്നാണ് ഈ കവിതകൾ മിക്കവയും ഉടലെടുക്കുന്നത്. നെടുകെയും കുറുകെയും കോർത്തിണക്കിയ ചട്ടക്കൂടിലെ അംഗുലീയവിടവുകളിൽ വിരലമർത്തിയാൽ മാത്രമേ അതു തുറക്കുവാനും അനുവാചകന് അതിൻ്റെയുള്ളിലെ വിസ്മയക്കാഴ്ച്ചകൾ കാണുവാനും കഴിയുകയുള്ളൂ.. അശാന്തികളുടെ മുകൾപ്പരപ്പിലെ ശാന്തമായ മനുഷ്യവ്യവഹാരങ്ങളുടെ ആന്തരികവിനിമയങ്ങൾ.
ഉറക്കം വരാത്ത പലരാത്രികളിലും മനസ്സിലേക്ക് അരിച്ചുവന്നെത്തിനോക്കുന്ന പലതും ആദ്യമൊക്കെ വിട്ടുകളഞ്ഞെങ്കിലും കുറച്ചായപ്പോൾ അതെല്ലാം ഒന്നെഴുതിവെക്കണമെന്നു തോന്നി. അങ്ങനെ ചന്ദ്രനും നക്ഷത്രജാലങ്ങളും ഞാനും ഉണർന്നിരിക്കുന്ന യാമങ്ങളിൽ കയ്യിൽ കിട്ടുന്ന ഏതെങ്കിലും പഴയബുക്കിൻ്റെ താളുകളിൽ എന്തിനെന്നറിയാതെ കോറിയിട്ടതാണ് ഈ കഥകളും കവിതകളും
പ്രതീക്ഷകളുടെ അവസാന തുരുത്തുകളും അടഞ്ഞുപോകുമ്പോൾ ഉയരുന്ന നിലവിളികൾ. ജീവിച്ചുതീർത്തവരുടെ മുഴുവൻ ഭാരവുമേറ്റി ഭാവിയിലേക്കു വെളിച്ചവും സുഗന്ധവും സ്നേഹത്തണലുകളും കരുതിവയ്ക്കാൻ തുടിക്കുന്ന വാക്കുകൾ ഒരു ജനത ഒരു നാവിലൂടെ സംസാരിക്കുമ്പോൾ ആ ശബ്ദം എത്ര സാന്ദ്രവും ചരിത്രപരവും രോഷാകുലവുമാകുമെന്നു ബോധ്യപ്പെടുത്തുന്ന കവിതകൾ.
ഹൈക്കു നമ്മൾ തലപുകഞ്ഞാലോചിച്ച് എഴുതേണ്ട ആവശ്യമില്ല. ഹൈക്കുകൾ എമ്പാടും അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. അതിനെ ശ്രദ്ധയിൽപ്പെടുത്തി കണ്ടെടുത്താൽമതി. ഒരു നല്ല ക്യാമറാമാൻ്റെ ദൃഷ്ടിയുള്ളവന് ഒരു നല്ല ഹൈക്കു കവിയായി മാറാൻ സാധിക്കും. ലിങ്കുസാമി ഹൈക്കു എഴുതുന്നതിൽ അത്ഭുതമില്ല. അദ്ദേഹം ചലച്ചിത്ര രചയിതാവാണ്. ക്യാമറാക്കണ്ണുള്ളവൻ. അതുകൊണ്ട് പൂന്തോട്ടത്തിൽനിന്നും പൂവുകൾ പറിക്കുന്നതുപോലെ ഹൈക്കുകവിതകൾ നുള്ളിയെടുക്കുന്നു. കവിസാമ്രാട്ട് അബ്ദുൾ റഹ്മാൻ