ഇതരമതങ്ങളോടുള്ള തുറന്നസമീപനം, സഹിഷ്ണുത, ആദരവ് എന്നിവയാണ് ഖുർആനിലെ പ്രധാന വിമോചനമൂലതത്വം. 'മതത്തിൽ ബലപ്രയോഗമില്ല' എന്നും 'നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എൻ്റെ മതം' എന്നും ഖുർആൻ വ്യക്തമാക്കുന്നു. അല്ലാഹുവിനെകൂടാതെ മറ്റുള്ളവയെ വിളിച്ച് ആരാധിക്കുന്നവരെ അവഹേളിക്കരുതെന്നും അങ്ങിനെയുണ്ടായാൽ അവർ അറിവില്ലാതെ അല്ലാഹുവിനെയും അവഹേളിക്കുമെന്നും മുസ്ലിങ്ങളോട് അനുശാസിക്കുന്ന ഖുർആൻ എല്ലാ പ്രവാചകരെയും ഒരു വിശ്വാസി ഒരേപോലെ ആദരിക്കണമെന്നും പഠിപ്പിക്കുന്നു. പ്രമുഖ വിമോചനദൈവശാസ്ത്രജ്ഞനും എഴുത്തുകാരനും ചിന്തകനുമായിരുന്ന അസ്ഗർ അലി എഞ്ചിനീയറുടെ തിരഞ്ഞെടുത്ത ലേഖനങ്ങൾ.
അടുത്തകാലത്ത് വായിച്ച ഏറ്റവും മികച്ച പുസ്തകം. വായനയെ ചിന്തയുടെ ഊർജ്ജമാക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം-കേരളശബ്ദം നൂറു വർഷത്തെ പ്രവർത്തനത്തിനുശേഷവും ഇന്ത്യയിൽ കമ്മ്യൂണിസ്റ്റു പാർട്ടികൾ അതീവദുർബലമായി തുടരുന്നതെന്തുകൊണ്ടെന്നുള്ള ചോദ്യത്തിൻ്റെ ഉത്തരം തേടലാണ് ഈ പുസ്തകം-ജനയുഗം മൂപ്പത്തിനാലുവർഷം ഭരിച്ച പശ്ചിമ ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ വൻപരാജയത്തിൻ്റെ കാരണങ്ങൾ ഒന്നൊന്നായി ഈ പുസ്തകം ചൂണ്ടിക്കാണിക്കുന്നു -വീക്ഷണം പാർട്ടിയുടെ ചരിത്രത്തെ വിമർശിക്കുമ്പോഴും വിശകലനം ചെയ്യുമ്പോഴും തികഞ്ഞ പക്വത ഈ കൃതിയിൽ കണ്ടെത്താം- പച്ചമലയാളം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ദുർബലമായി പോയതിനെക്കുറിച്ചുള്ള പഠന ഗ്രന്ഥം- മാതൃഭൂമി
മനുഷ്യൻ്റെ ബൗദ്ധിക നേട്ടങ്ങളുടെ ഏറ്റവും പ്രധാനകാലം ബിസി 5000 മുതൽ 3000 വരെയാണ്. സമൂഹത്തെ ആകമാനം പരിവർത്തന വിധേയമാക്കി ഈ നേട്ടങ്ങൾ. ബിസി 700 മുതൽ മൂന്നോ നാലോ നൂറ്റാണ്ടുകൾക്കിടയിലാണ് ദർശനങ്ങളുടെ സുവർണ്ണകാലം ആരംഭിക്കുന്നത്. ഇക്കാലത്താണ് ഇന്ത്യയിൽ ഉപനിഷത്തുകൾ മുതൽ ബുദ്ധൻ വരെയും യൂറോപ്പിൽ ഥെയിൽസു മുതൽ അരിസ്റ്റോട്ടിൽ വരെയുള്ള ദാർശനികർ ഉണ്ടായത്. രാഹുൽ സാംകൃത്യായൻ്റെ ഗ്രീക്ക് യൂറോപ്യൻ ഫിലോസഫി എന്ന കൃതിയുടെ സ്വതന്ത്ര വിവർത്തനം.
ഗാന്ധിജി, താൻ ചെയ്തത് ഹിമാലൻ മണ്ടത്തരമാണെന്ന് ഉറക്കെപറയും. മനശാസ്ത്രജ്ഞന്മാർ അദ്ദേഹത്തിൽ ഒരു മസോക്കിസ്റ്റിനെയും ഒരു സാഡിസ്റ്റിനെയും ഒന്നിച്ചുകാണും. എന്നാൽ അങ്ങനെതന്നെയായിരുന്നില്ലേ ക്രിസ്തുവും. നമ്മുടെ മനസ്സിനും ബുദ്ധിക്കും ഹൃദയത്തിനും എത്തിപ്പിടിക്കാവുന്നതിനും അപ്പുറത്താണ് ക്രിസ്തുവും ഗാന്ധിയും. തൻ്റെ ഹൃദയത്തിനുള്ളിലെ ഗാന്ധിയെ ഗുരു നിത്യചൈതന്യയതി കണ്ടെത്തുന്നു. യതിക്കുമാത്രം കഴിയുന്ന തനിമയോടെ.
നൃത്തം ചെയ്യുന്ന ഭഗവാൻ ശിവൻ്റെ മനോഹരമായ ചിത്രങ്ങളും പ്രതിമകളും പ്രപഞ്ചതാണ്ഡവത്തിൻ്റെ ദൃശ്യബിംബങ്ങളാണ്. അതുപോലെതന്നെയാണ് ആധുനിക ഭൗതിക ശാസ്ത്രജ്ഞന്മാർ ഫോട്ടോഗ്രാഫ് ചെയ്ത ബബിൾചാംബർ അടയാളങ്ങൾ. അത്യാധുനികവും വികസിതവുമായ നമ്മുടെ പാശ്ചാത്യ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചു ലഭ്യമായ ശിവതാണ്ഡവത്തിൻ്റെ നവീന പതിപ്പാണവ. അത്രതന്നെ സുന്ദരവും ആഴമാർന്നതുമാണ് അതിൻ്റെ പ്രഭാവം. ഇരുസന്ദർഭങ്ങളിലും സൃഷ്ടിയുടെയും സംഹാരത്തിൻ്റെയും ശാശ്വത നൃത്തത്തെ നാം ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ പ്രകൃതിപ്രതിഭാസങ്ങളുടെയും അടിത്തറയാണിത്. എല്ലാ അസ്തിത്വങ്ങളുടെയും അടിത്തറ.
കല്യാണ സദ്യ നടക്കുമ്പോൾ, പുറത്തു ഞങ്ങൾ ചൂഹ്രമാർ ഒരു കൊട്ടയും മുന്നിൽവച്ച് കാത്തിരിക്കും. സദ്യ കഴിയുമ്പോൾ ബാക്കിവരുന്നതെല്ലാം ഇലസഹിതം ഈ കൊട്ടകളിലിടും. പൂരിയുടെ കഷണങ്ങൾ, സബ്ജി, കറി ഇതെല്ലാം ഇടകലർന്നു കിടക്കുന്ന ഒരു എച്ചിൽ കൊട്ട ഞങ്ങൾ വീട്ടിലേക്കു കൊണ്ടുപോകും. എന്തു സ്വാദാണ് ആ എച്ചിലിന്!
കലയിലൂടെയും മയക്കുമരുന്നുകളിലൂടെയും ധ്യാനമാർഗ്ഗങ്ങളിലൂടെയും കാഴ്ചയുടെ ഉപരിതലങ്ങളിൽനിന്ന് കാലാതീതമായ ഈശ്വരാനുഭൂതികളിലേക്ക് സഞ്ചരിക്കുകയാണ് ഹക്സിലി. അതീന്ദ്രിയ യാഥാർത്ഥ്യങ്ങളുടെ അജ്ഞാതഭൂമികകളിലേക്ക് വെളിച്ചം വീശുന്ന തത്വചിന്താലോകത്തെ അനന്യമായ ഒരു ക്ലാസിക് രചന.
ഇടതുപക്ഷവൃത്തങ്ങളിൽ ഇപ്പോൾ ഒരു മിഥ്യ ശക്തിപ്പെട്ടുവരുന്നുണ്ട് മുതലാളിത്തത്തിനു ബദൽ മാർക്കറ്റ് സോഷ്യലിസമാണെന്ന മിഥ്യം. ഈ മിഥ്യയെ ധീരമായി പ്രതിരോധിക്കുന്ന പുസ്തകം. മനുഷ്യരുടെ അടിയന്തിരാവശ്യങ്ങളും സമത്വവും ബലികഴിച്ചുകൊണ്ട് സോഷ്യലിസത്തിലേക്ക് ഒരു മാർക്കറ്റ് പാത ഇല്ലെന്ന് അടിവരയിടുന്ന ലേഖനങ്ങൾ.
ഇന്ത്യൻ സിനിമയിൽ നവീന ഭാവുകത്വം സൃഷ്ടിച്ച സംവിധായകനാണ് കുമാർ ഷഹാനി. ഇന്ത്യനും പാശ്ചാത്യവുമായ സൗന്ദര്യചിന്തകൾ, മാർക്സിസ്റ്റ് സിദ്ധാന്തങ്ങൾ, കൊസാംബിയുടെ ആശയങ്ങൾ, ഇതിഹാസങ്ങളെക്കുറിച്ചുള്ള ധാരണകൾ, സംഗീതം, ചിത്രകല, തത്വചിന്ത, സിനിമ, ആർക്കിടൈപ്പുകൾ എന്നിവ രൂപപ്പെടുത്തിയ അദ്ദേഹത്തിൻ്റെ ചലച്ചിത്ര പ്രപഞ്ചത്തെ പല പരിപ്രേക്ഷ്യത്തിലൂടെ ഈ പുസ്തകം പഠിക്കുന്നു.
നമ്മുടെ അഭിരുചികളെപ്പോലും നിയന്ത്രിക്കുന്ന തരത്തിൽ അധീശതമേൽക്കോയ്മയുടെ പ്രവർത്തനക്ഷമത വളർന്നു വരുമ്പോൾ നിസംഗതയും അരാഷ്ട്രീയവാദവും അസംബന്ധമാണെന്ന പ്രവാചകസ്വരം ദരിദ്രരാജ്യങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും തോല്പിക്കപ്പെടുന്ന സമകാലീന ലോകയാഥാർത്ഥ്യങ്ങളുടെ നിഴൽക്കാലങ്ങളിൽനിന്ന് പ്രതിരോധാശയങ്ങളുടെ തിരിച്ചറിവുകളിലേക്കെഴുന്ന മൗലിക ചിന്തനങ്ങൾ. വിശ്വപ്രസിദ്ധ ഭാഷാശാസ്ത്രജ്ഞനും ചിന്തക നുമായ നോം ചോംസ്കിയുടെ രാഷ്ട്രീയലേഖനങ്ങൾ.
ഭൗതികവാദത്തിൻ്റെ മാനദണ്ഡം ഉപയോഗിച്ച് മാർക്സിസത്തെ നിഷ്കൃഷ്ടമായി പരിശോധിക്കുകയും അതിലെ ആശയവാദപരവും യാന്ത്രികവാദപരവുമായ വ്യതിയാനങ്ങൾക്കാധാരമായി നിൽക്കുന്ന ദാർശനിക നിമിത്തങ്ങൾക്കെതിരെ ശാസ്ത്രീയമായ പ്രതിരോധങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്ന ഒരു ഇറ്റാലിയൻ വിപ്ലവകാരിയുടെ മൗലികതയുള്ള ലേഖനങ്ങൾ.