കമ്മ്യൂണിസ്റ്റ് വിരോധം ബൂർഷ്വാസിയുടെ എക്കാലത്തെയും കാപട്യപൂർണ്ണമായ ആയുധമാണ്. നിർദയവും ക്രൂരവുമായ ഒന്നായി അതിനെ സാമ്രാജ്യത്വം ഉപയോഗിക്കുന്നു. പുരോഗതിയെയും ജനാധിപത്യത്തെയും സമാധാനത്തെയും തച്ചുതകർക്കാനുള്ള വടിയായി അതിനെ മാറ്റിയിരിക്കുന്നു. അധ്വാനിക്കുന്നവൻ്റെയും കഷ്ടപ്പെടുന്നവൻ്റെയും വീക്ഷണകോണിൽനിന്നുകൊണ്ട് ലോകത്തെ വിലയിരുത്താനുള്ള സാധ്യതകൾ ഇല്ലാതാക്കുക അതിൻ്റെ എന്നത്തെയും കർമ്മമാണ്. കേരളത്തിലെ തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തെ നയിക്കുന്ന ഒരു കമ്മ്യൂണിസ്റ്റിൻ്റെ ദൃഢവും സുവ്യക്തവുമായ വിചിന്തനങ്ങൾ.
കല്യാണ സദ്യ നടക്കുമ്പോൾ, പുറത്തു ഞങ്ങൾ ചൂഹ്രമാർ ഒരു കൊട്ടയും മുന്നിൽവച്ച് കാത്തിരിക്കും. സദ്യ കഴിയുമ്പോൾ ബാക്കിവരുന്നതെല്ലാം ഇലസഹിതം ഈ കൊട്ടകളിലിടും. പൂരിയുടെ കഷണങ്ങൾ, സബ്ജി, കറി ഇതെല്ലാം ഇടകലർന്നു കിടക്കുന്ന ഒരു എച്ചിൽകൊട്ട ഞങ്ങൾ വീട്ടിലേക്കു കൊണ്ടുപോകും. എന്തു സ്വാദാണ് ആ എച്ചിലിന്!
ശത്രു പതിനായിരംകൊല്ലത്തേക്ക് പരിപാടികൾ തയ്യാറാക്കുന്നു. ഭാവിയുടെ ഗർഭത്തിലുള്ള ശിശുക്കളിൽപോലും അവൻ്റെ വിഷലിപ്തമായ നഖപ്പാടുകൾ പതിപ്പിക്കാൻ ശ്രമിക്കുന്നു. അവൻ്റെ, എല്ലാറ്റിനെയും കല്ലാക്കിമാറ്റുന്ന ദൃഷ്ടിപാതത്തിൽനിന്ന് മരിച്ചവർക്കുപോലും രക്ഷപ്പെടാനാവില്ല. വഴിക്കലുകളിലെ അക്ഷരങ്ങൾ മാറ്റുന്ന ലാഘവത്തോടെ അവൻ, സെമിത്തേരിയിലെ കുറിപ്പുകൾ പോലും മാറ്റിയെഴുതും എന്നറിയുമ്പോഴാണ് തത്വശാസ്ത്രത്തിൽ പക്ഷംപിടിക്കുന്നതിൻ്റെ 'പാർട്ടിസാൻ'മാരാകുന്നതിൻ്റെ ആവശ്യകതയെപ്പറ്റിയുള്ള ലെനിൻ്റെ വാക്കുകൾ പ്രസക്തമാവുന്നത്. തെരഞ്ഞെടുത്ത വാക്കുകളിൽ എഴുതപ്പെട്ട എട്ട് മനുഷ്യപക്ഷ കഥകൾ.
"ഏതോ അമാനുഷികശക്തി എന്നിൽ ആവേശിച്ചതുപോലെയായിരുന്നു ആ ദിനങ്ങൾ. എനിക്കൊന്നിലും ശ്രദ്ധിക്കാനോ യൂക്തിപൂർവ്വം പെരുമാറാനോ കഴിയുന്നുണ്ടായിരുന്നില്ല." സത്യജിത് റായിയുടെ 'പഥേർ പാഞ്ചാലി' കണ്ടുകഴിഞ്ഞ അടുത്ത ദിവസങ്ങളെക്കുറിച്ചു ബാലു മാഹേന്ദ്ര ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. ബാലുവിൻ്റെ സിനിമാവഴി റായുടേതുപോലെ അത്ര ചാരുതയേറുന്നയായിരുന്നില്ല. സുന്ദരന്മാരായ മനുഷ്യരെക്കുറിച്ചല്ല ബാലു സംസാരിച്ചത്. തെറ്റുകൾ ചെയ്തു, ഭൂതകാലം വേട്ടയാടുന്ന മനുഷ്യർ. ചെറിയ സന്തോഷങ്ങളിൽ പൊട്ടിച്ചിരിക്കുകയും വലിയ വേദനകൾ മൗനമായി പരിവർത്തിപ്പിക്കുകയും ചെയ്യുന്ന മനുഷ്യര്. സംഭാഷണങ്ങളിലും യാത്രകളിലും ജിവിതത്തിൻ്റെ ഓരോ നിമിഷങ്ങളിലും ബാലു തേടിക്കൊണ്ടിരുന്നത് ഇങ്ങനെയുള്ള ജിവിതത്തെ ഗർഭം ധരിച്ച മനുഷ്യരെയായിരുന്നു.
നമ്മുടെ അഭിരുചികളെപ്പോലും നിയന്ത്രിക്കുന്ന തരത്തിൽ അധീശതമേൽക്കോയ്മയുടെ പ്രവർത്തനക്ഷമത വളർന്നു വരുമ്പോൾ നിസംഗതയും അരാഷ്ട്രീയവാദവും അസംബന്ധമാണെന്ന പ്രവാചകസ്വരം ദരിദ്രരാജ്യങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും തോല്പിക്കപ്പെടുന്ന സമകാലീന ലോകയാഥാർത്ഥ്യങ്ങളുടെ നിഴൽക്കാലങ്ങളിൽനിന്ന് പ്രതിരോധാശയങ്ങളുടെ തിരിച്ചറിവുകളിലേക്കെഴുന്ന മൗലിക ചിന്തനങ്ങൾ. വിശ്വപ്രസിദ്ധ ഭാഷാശാസ്ത്രജ്ഞനും ചിന്തക നുമായ നോം ചോംസ്കിയുടെ രാഷ്ട്രീയലേഖനങ്ങൾ.
എല്ലാ സ്വാദോടെയും ആരെങ്കിലും ഗോമാംസം ഭക്ഷിക്കുന്നുവെങ്കിൽ, അതിൽ പ്രകോപിതരാകേണ്ട കാര്യം മറ്റുള്ളവർക്കില്ല. ആരെയും നിർബന്ധിച്ചു ഗോമാംസം കഴിപ്പിക്കുന്നില്ല എന്നതിനാൽ സഹിഷ്ണുത എന്നത് ഒരാശയത്തെ ഉൾക്കൊള്ളലാണ്; പശുക്കൾ മാംസത്തിനുള്ളതുമാണ്. യോനീഭാഗത്തെ തൊലിനിറം വെളുപ്പിക്കുന്ന ക്രീമുകളുടെ പരസ്യം കൊടുക്കുന്ന ഒരു വംശീയവെറിയുള്ള രാഷ്ട്രത്തിൽ വിടർന്ന കണ്ണുകളും ഒഴുക്കുള്ള തൊലിനിറവുമുള്ള പശുവിൽ ആകർഷണീയതയുള്ള അമ്മയെ കണ്ടെത്തുന്നതിൽ അത്ഭുതമൊന്നുമില്ല. അമ്മയുടെ മക്കളാകുന്നതിൽ പുരുഷന്മാർ അഭിമാനം കണ്ടെത്തുന്നതു മനസിലാക്കാം. എന്നാൽ ഹിന്ദുത്വ സംഘടനകളും മതനിരപേക്ഷ-രാഷ്ട്രത്തിൻ്റെ ഭാഗമായ സർവ്വകലാശാലകളും പശുവിനോടുള്ള ലൈംഗികാകർഷണത്തിൽനിന്നു വിമോചിതരാവേണ്ടതിൻ്റെയും തങ്ങളുടെ ഈഡിപ്പൽ കോംപ്ലെക്സിൽനിന്നു വിടുതൽ നേടേണ്ടതിൻ്റെയും സമയം അതിക്രമിച്ചിരിക്കുന്നു. ലൈംഗികാതിക്രമങ്ങളും ജാതിയും തമ്മിലെ പൊക്കിൾകൊടി ബന്ധങ്ങളെ സമകാലികവും സാംസ്കാരികവുമായ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്ന രാഷ്ട്രീയ ലേഖനങ്ങൾ.
കുടിച്ചുതീർക്കാൻ നീക്കിവെക്കുന്ന രാത്രിക്കുപ്പിയുടെ അവസാന മദ്യഭാഗംപോലെയാണ് നീ പറയുന്നവിടപറയലുകൾ. "ഇന്നേക്ക് ഞാൻ പോയ് വരട്ടെയെന്ന" നിൻ്റെ ഓരോ യാത്രപറച്ചിലുകളും ഒരു നിമിഷം എന്നെ അനാദിയായ കടൽത്തീരത്തെത്തിക്കുന്നു. കാലവാഹിനിയായ ആ ജലഭൂപടത്തിനു മുന്നിലെന്നപോലെ നിൻ്റെ അഭാവം തുടർന്ന് സൃഷ്ടിച്ചേക്കാവുന്ന വേദനിപ്പിക്കുന്ന നിശബ്ദത എന്നെ എപ്പോഴേ അസുഖകരമായ അവസ്ഥകളിലേക്കു തള്ളിവിട്ടു തുടങ്ങിയിരിക്കുന്നു.... സത്യം. (ഫ്രാൻസ് കാഫ്മയുടെ ഡയറിയിൽനിന്ന് ) തിരമാലകൾ പോലെ സ്നേഹം പതയുന്ന ആത്മസൗഹൃദങ്ങളുടെ ആമുഖവചനങ്ങളാണി പുസ്തകം. ഓർമകളുടെയും ഓർത്തെടുക്കലുകളുടെയും പുനരെഴുത്തിൻ്റെയും പുസ്തകം.
സിനിമയോടുള്ള അസാധാരണമായ അഭിനിവേശത്തിൻ്റെ പേരാണ് ക്വിന്റ്റിൻ ടറന്റിനോ. ഒരു സാധാരണ ജീവിതത്തിൻ്റെ കയറ്റിറക്കങ്ങളിൽനിന്നും സിനിമയിലേക്കുള്ള അയാളുടെ പ്രവേശം, ടറന്റിനോയുടെ ഭാഷയിൽപ്പറഞ്ഞാൽ 'സ്വയം ഡിസൈൻ ചെയ്ത'തായിരുന്നു. അപ്രതിക്ഷിതമായ തുടർനീക്കങ്ങളിലൂടെ ടറന്റിനോയുടെ തിരക്കഥാനിമിഷങ്ങളും സംവിധാനവും ജീവിതവും അതുവരെയുള്ള നടപ്പുരീതികളിൽനിന്നും വഴിമാറി നടന്നു. കാമറയ്ക്കു മുൻപിലെ ആകസ്മികതകളുടെ തമ്പുരാനായി അയാൾ മാറി. ചതിയുടെയും അഭിനിവേശത്തിൻ്റെയും ആണ് വവിസ്ഫോടനംപോലെ 'റിസർവോയർ ഡോഗ്സും' പ്രതികാരത്തിൻ്റെ പെൺവഴിയായി 'കിൽബിലും' പിറന്നത് സാധ്യതകളുടെ അവസാന വാക്കുമായല്ല, മറിച്ച് 'കാഴ്ചയുടെ അസാധാരണ നിമിഷങ്ങൾ ബാക്കിവെച്ചുകൊണ്ടാണ്. ഈ കാലഘട്ടത്തിൻ്റെ അസാധാരണ സിനിമാ പ്രതിഭ ആരെന്ന ചോദ്യത്തിന് ഉത്തരങ്ങൾ പലതും വരാം. പക്ഷെ ആ പട്ടിക തുടങ്ങുന്നത് ടറന്റിനോയുടെ പേരുമായിട്ടായിരിക്കും. സിനിമയേക്കാൾ വിസ്മയകരമായി ചിന്തിക്കുകയും ജീവിതത്തേക്കാൾ ആകസ്മികതകൾ നിറഞ്ഞ സിനിമകളിൽ വിശ്വസിക്കുകയും ചെയ്ത ഒരു അസാധാരണ പ്രതിഭയുടെ കലാജീവിതം
കമ്മ്യൂണിസ്റ്റാവുകയെന്നാൽ നട്ടെല്ലുനിവർത്തി മനുഷ്യനായി തലയുയർത്തി നിൽക്കാനുള്ള ശ്രമത്തിൻ്റെ തുടക്കമാണ്. അവിശ്വാസിക്കും വിശ്വാസിക്കും സകലമനുഷ്യർക്കും ചൂഷണരഹിതമായൊരു ലോകത്ത് ജീവിക്കാനാവുമെന്ന ജീവൻതന്നെ തീറെഴുതുന്ന ഒരു പ്രതീക്ഷയാണ്. നാം ജീവിക്കേണ്ടലോകം എങ്ങനെയായിരിക്കണമെന്നും അതിനായി പ്രവർത്തിക്കേണ്ടതുണ്ടെന്നുമുള്ള ഒരു തിരിച്ചറിവിൽനിന്നാണ് ഇത് രൂപപ്പെടുന്നത്. അങ്ങനെയൊരു നിമിഷത്തിലാണ് നിങ്ങളിപ്പോൾ. ഇപ്പോൾ നിങ്ങളുടെ മുന്നിലൂടെ വിമോചനപ്പോരാട്ടങ്ങൾക്ക് തങ്ങളെതന്നെ സമർപ്പിച്ചവരുടെ ഒരു നീണ്ടനിര ഒഴുകിപോവുകയാണ്, ഉയർത്തിപ്പിടിച്ച ശിരസ്സുമായി... • രക്തസാക്ഷിത്വത്തിൻ്റെ പുസ്തകം
ഇതു വനങ്ങളെക്കുറിച്ചുള്ള ഒരു ഗവേഷണ പുസ്തകമല്ല. ഭാഗികമായ സത്യവും ഭ്രമകല്പനകളുമടങ്ങിയ ഒരു സാഹിത്യകൃതിയുമല്ല. തങ്ങളുടെ ആദർശങ്ങൾക്കായി സ്വയം ജീവത്യാഗംചെയ്യാൻ സന്നദ്ധരായ, വ്യവസ്ഥാപിതത്വം നിയമനിഷ്കാസിതരാക്കിയ മാവോയിസ്റ്റ് ഗറില്ലകളുടെയും അവരെ പിന്തുണക്കുന്ന ഗോത്രവർഗ്ഗ ജനതയുടെയും ചോരപടർന്ന സമരജീവിതം. ഒരു പത്രപ്രവർത്തകൻ്റെ മാവോയിസ്റ്റ് ഗറില്ലാ സമരഭൂമിയിലൂടെയുള്ള യാത്രാനുഭവങ്ങൾ.