ജൗളിക്കടയിൽനിന്ന് നിയമനിർമ്മാണസഭ വരെയുള്ള ഒരു കയറ്റമാണ് വി.എസിൻ്റെ ജീവിതം. താഴ്വരയിൽനിന്ന് മുളച്ചുവളർന്ന ഒരു ചന്ദനമരം വളർന്ന് മലയുടെ മുടിവരെ ഉയർന്നു പൊങ്ങിയതുപോലെ! ഇതിനിടയിൽ തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങളിലേക്കും അവിടെ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കും സമരസാന്ദ്രമായ കർഷകതൊഴിലാളി പ്രവർത്തനത്തിലേക്കും പുന്നപ്ര സമരഭൂമിയിലേക്കും ഒളിവിലേക്കും തടവിൽ നിന്നുണ്ടായ 'ആപാദചൂഡരമണിയമായ' ഉഗ്രമർദ്ദന മുറകളിലൂടെയും കടന്നുകയറിയ അഗ്നിപരീക്ഷിതനായ നേതാവ്. ഈ ചെറിയ മനുഷ്യൻ്റെ ശരീരത്തെയോ മനസ്സിനെയോ കരിച്ചുകളയാൻ പോരുന്ന ഒരു അഗ്നികുണ്ഠവും ഇനി ബാക്കിയില്ല. ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിൻ്റെ ത്യാഗോജ്വലമായ സമരജീവിതം
സമാധാനത്തിൻ്റെയും അഹിംസയുടെയും മാർഗ്ഗത്തിൽനിന്നു വ്യതിചലിക്കാൻ ഞങ്ങൾ തീരുമാനിച്ചുകഴിഞ്ഞു. ഭൂരിപക്ഷംവരുന്ന ജനതയ്ക്കുമേൽ ബലപ്രയോഗവും ആക്രമണങ്ങളും അഴിച്ചുവിട്ട് അധികാരം സംരക്ഷിച്ചുനിർത്തുന്ന ഒരു ന്യൂനപക്ഷ ഗവൺമെൻ്റ നിലവിൽവന്നതുമുതൽ ഞങ്ങളുടെ രാജ്യത്തിൻ്റെ സമാധാനം തകർക്കപ്പെട്ടുകഴിഞ്ഞിരുന്നു. അധികാരിവർഗ്ഗത്തിൻ്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരായ പോരാട്ടം ഒറ്റപ്പെട്ട സമരങ്ങളിലൂടെ സാധ്യമല്ല. ദക്ഷിണാഫ്രിക്കൻ വിമോചനസമരനായകൻ നെൽസൺ മണ്ടേലയുടെ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം.
ഇന്ത്യൻ സംഗീതത്തിൻ്റെ ധ്യാനപ്പെരുമയാണ് ഇളയരാജ... അകക്കാടുകളിലെവിടെയോ ചൂളംകുത്തുന്ന കാറ്റ് മുളങ്കാടുകളോട് മനസ്സുപങ്കുവെക്കുന്നതു പോലെയാണ് ഇളയരാജയുടെ ഗാനങ്ങൾ ദേശാതിർത്തികൾ ഭേദിച്ച് ആരാധകമനസ്സിൽ ഇടംപിടിച്ചത്. ഭൂമിയിലെ ചില അഭൗമതകൾക്കു പകരംവെയ്ക്കാൻ ഒന്നുമുണ്ടാവില്ല. കസ്തൂരിയും കന്മദവുംപോലെ ഇളയരാജയുടെ ബോധ്യങ്ങളിൽ നിന്നും ഊർന്നുവീഴുന്ന സംഗീതത്തിൻ്റെ നൂലിഴകൾക്കും പകരംവെയ്ക്കാൻ ഒന്നുമില്ല.... പലകാലങ്ങളിൽ ഇളയരാജയുടെ സംഗീതലോകങ്ങളിലൂടെയുള്ള പല അടരുകളുള്ള യാത്രയാണ് ഈ പുസ്തകം... പകരംവെക്കാനില്ലാത്ത ഒന്ന്
കമ്മ്യൂണിസ്റ്റാവുകയെന്നാൽ നട്ടെല്ലുനിവർത്തി മനുഷ്യനായി തലയുയർത്തി നിൽക്കാനുള്ള ശ്രമത്തിൻ്റെ തുടക്കമാണ്. അവിശ്വാസിക്കും വിശ്വാസിക്കും സകലമനുഷ്യർക്കും ചൂഷണരഹിതമായൊരു ലോകത്ത് ജീവിക്കാനാവുമെന്ന ജീവൻതന്നെ തീറെഴുതുന്ന ഒരു പ്രതീക്ഷയാണ്. നാം ജീവിക്കേണ്ടലോകം എങ്ങനെയായിരിക്കണമെന്നും അതിനായി പ്രവർത്തിക്കേണ്ടതുണ്ടെന്നുമുള്ള ഒരു തിരിച്ചറിവിൽനിന്നാണ് ഇത് രൂപപ്പെടുന്നത്. അങ്ങനെയൊരു നിമിഷത്തിലാണ് നിങ്ങളിപ്പോൾ. ഇപ്പോൾ നിങ്ങളുടെ മുന്നിലൂടെ വിമോചനപ്പോരാട്ടങ്ങൾക്ക് തങ്ങളെതന്നെ സമർപ്പിച്ചവരുടെ ഒരു നീണ്ടനിര ഒഴുകിപോവുകയാണ്, ഉയർത്തിപ്പിടിച്ച ശിരസ്സുമായി... • രക്തസാക്ഷിത്വത്തിൻ്റെ പുസ്തകം
ജീവിതേതിഹാസത്തിൻ്റെ ബഹുവിധ വിനിമയങ്ങളെ കടുത്ത ചായക്കുട്ടിൽ വരയുന്നു. ദുഃഖങ്ങളാൽമാത്രം നിർവ്വചിക്കപ്പെട്ട ദുരന്താനുഭവങ്ങളുടെ സകല അതിരുകൾക്കുമപ്പുറം നിറഞ്ഞൊഴുകുന്ന ജീവിതാസക്തികൾ. റഷ്യൻ സാഹിത്യത്തിലെ ഇതിഹാസതുല്യനായ കഥാകാരൻ്റെ അതുല്യമായ ഒരു രചന.
ഇതു വനങ്ങളെക്കുറിച്ചുള്ള ഒരു ഗവേഷണ പുസ്തകമല്ല. ഭാഗികമായ സത്യവും ഭ്രമകല്പനകളുമടങ്ങിയ ഒരു സാഹിത്യകൃതിയുമല്ല. തങ്ങളുടെ ആദർശങ്ങൾക്കായി സ്വയം ജീവത്യാഗംചെയ്യാൻ സന്നദ്ധരായ, വ്യവസ്ഥാപിതത്വം നിയമനിഷ്കാസിതരാക്കിയ മാവോയിസ്റ്റ് ഗറില്ലകളുടെയും അവരെ പിന്തുണക്കുന്ന ഗോത്രവർഗ്ഗ ജനതയുടെയും ചോരപടർന്ന സമരജീവിതം. ഒരു പത്രപ്രവർത്തകൻ്റെ മാവോയിസ്റ്റ് ഗറില്ലാ സമരഭൂമിയിലൂടെയുള്ള യാത്രാനുഭവങ്ങൾ.
മലാലായ ജോയയ്ക്ക് നാലുദിവസം പ്രായമുള്ളപ്പോഴാണ് സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാൻ ആക്രമിക്കുന്നത്. പാക്കിസ്ഥാനിലെയും ഇറാനിലെയും അഭയാർത്ഥി ക്യാമ്പുകളിലായിരുന്നു ജോയയുടെ കുട്ടിക്കാലം 1990-കളുടെ അവസാനം താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് ജോയ മടങ്ങിയെത്തി. അവിടെ അവർ സ്ത്രീകൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഒളിസംഘടനകളിൽ പ്രവർത്തിച്ചു.
ശത്രു പതിനായിരംകൊല്ലത്തേക്ക് പരിപാടികൾ തയ്യാറാക്കുന്നു. ഭാവിയുടെ ഗർഭത്തിലുള്ള ശിശുക്കളിൽപോലും അവൻ്റെ വിഷലിപ്തമായ നഖപ്പാടുകൾ പതിപ്പിക്കാൻ ശ്രമിക്കുന്നു. അവൻ്റെ, എല്ലാറ്റിനെയും കല്ലാക്കിമാറ്റുന്ന ദൃഷ്ടിപാതത്തിൽനിന്ന് മരിച്ചവർക്കുപോലും രക്ഷപ്പെടാനാവില്ല. വഴിക്കലുകളിലെ അക്ഷരങ്ങൾ മാറ്റുന്ന ലാഘവത്തോടെ അവൻ, സെമിത്തേരിയിലെ കുറിപ്പുകൾ പോലും മാറ്റിയെഴുതും എന്നറിയുമ്പോഴാണ് തത്വശാസ്ത്രത്തിൽ പക്ഷംപിടിക്കുന്നതിൻ്റെ 'പാർട്ടിസാൻ'മാരാകുന്നതിൻ്റെ ആവശ്യകതയെപ്പറ്റിയുള്ള ലെനിൻ്റെ വാക്കുകൾ പ്രസക്തമാവുന്നത്. തെരഞ്ഞെടുത്ത വാക്കുകളിൽ എഴുതപ്പെട്ട എട്ട് മനുഷ്യപക്ഷ കഥകൾ.
നമ്മുടെ അഭിരുചികളെപ്പോലും നിയന്ത്രിക്കുന്ന തരത്തിൽ അധീശതമേൽക്കോയ്മയുടെ പ്രവർത്തനക്ഷമത വളർന്നു വരുമ്പോൾ നിസംഗതയും അരാഷ്ട്രീയവാദവും അസംബന്ധമാണെന്ന പ്രവാചകസ്വരം ദരിദ്രരാജ്യങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും തോല്പിക്കപ്പെടുന്ന സമകാലീന ലോകയാഥാർത്ഥ്യങ്ങളുടെ നിഴൽക്കാലങ്ങളിൽനിന്ന് പ്രതിരോധാശയങ്ങളുടെ തിരിച്ചറിവുകളിലേക്കെഴുന്ന മൗലിക ചിന്തനങ്ങൾ. വിശ്വപ്രസിദ്ധ ഭാഷാശാസ്ത്രജ്ഞനും ചിന്തക നുമായ നോം ചോംസ്കിയുടെ രാഷ്ട്രീയലേഖനങ്ങൾ.
കുടിച്ചുതീർക്കാൻ നീക്കിവെക്കുന്ന രാത്രിക്കുപ്പിയുടെ അവസാന മദ്യഭാഗംപോലെയാണ് നീ പറയുന്നവിടപറയലുകൾ. "ഇന്നേക്ക് ഞാൻ പോയ് വരട്ടെയെന്ന" നിൻ്റെ ഓരോ യാത്രപറച്ചിലുകളും ഒരു നിമിഷം എന്നെ അനാദിയായ കടൽത്തീരത്തെത്തിക്കുന്നു. കാലവാഹിനിയായ ആ ജലഭൂപടത്തിനു മുന്നിലെന്നപോലെ നിൻ്റെ അഭാവം തുടർന്ന് സൃഷ്ടിച്ചേക്കാവുന്ന വേദനിപ്പിക്കുന്ന നിശബ്ദത എന്നെ എപ്പോഴേ അസുഖകരമായ അവസ്ഥകളിലേക്കു തള്ളിവിട്ടു തുടങ്ങിയിരിക്കുന്നു.... സത്യം. (ഫ്രാൻസ് കാഫ്മയുടെ ഡയറിയിൽനിന്ന് ) തിരമാലകൾ പോലെ സ്നേഹം പതയുന്ന ആത്മസൗഹൃദങ്ങളുടെ ആമുഖവചനങ്ങളാണി പുസ്തകം. ഓർമകളുടെയും ഓർത്തെടുക്കലുകളുടെയും പുനരെഴുത്തിൻ്റെയും പുസ്തകം.