ഓർമ്മകളുടെ ഓളം തട്ടിയുള്ള പരന്നൊഴുക്കാണ് ഈ കഥകളോരോന്നും. പിന്നിട്ടവഴികളിൽ എവിടെയോവെച്ച് മനസ്സിൽ കുടിയേറുകയും പിന്നെ തിരിച്ചിറങ്ങാൻ വിസമ്മതിച്ച്, ഓർമ്മകളിൽ കെട്ടുപൂണ്ടുകിടക്കുകയും ചെയ്ത കഥാപാത്രങ്ങളെ അക്ഷരങ്ങളിലേക്കു പകർത്തുന്ന രചനയുടെ മാന്ത്രികത.
ഉറക്കം വരാത്ത പലരാത്രികളിലും മനസ്സിലേക്ക് അരിച്ചുവന്നെത്തിനോക്കുന്ന പലതും ആദ്യമൊക്കെ വിട്ടുകളഞ്ഞെങ്കിലും കുറച്ചായപ്പോൾ അതെല്ലാം ഒന്നെഴുതിവെക്കണമെന്നു തോന്നി. അങ്ങനെ ചന്ദ്രനും നക്ഷത്രജാലങ്ങളും ഞാനും ഉണർന്നിരിക്കുന്ന യാമങ്ങളിൽ കയ്യിൽ കിട്ടുന്ന ഏതെങ്കിലും പഴയബുക്കിൻ്റെ താളുകളിൽ എന്തിനെന്നറിയാതെ കോറിയിട്ടതാണ് ഈ കഥകളും കവിതകളും
ഒരു കലാരൂപമെന്നനിലയിൽ ചൈനയിൽ എഴുതപ്പെട്ട ചെറുകഥകളുടെ ആരംഭം താങ് ചക്രവർത്തിമാരുടെ കാലത്താണ്. അതിനുശേഷം സങ് കാലഘട്ടം ആരംഭിക്കുമ്പോഴേക്കും കഥപറച്ചിൽ സർവ്വസാധാരണമായ ഒരു വിനോദോപാധിയായി മാറിയിരുന്നു. ഈ രണ്ടുകാലഘട്ടങ്ങളിലേയും കഥകളാണ് ഈ സമാഹാരത്തിൻ്റെ ഉള്ളടക്കം. ചൈനയിലെ ആദ്യകാല കഥകളിലേക്കും ആധുനിക ചെറുകഥാസാഹിത്യത്തിലേക്കും വാതായനങ്ങൾ തുറന്നിടുന്ന എട്ടു കഥകൾ.
സമകാലിക മൂല്യവിചാരങ്ങൾക്കു വിപരീതമായി നിർമ്മിച്ചെടുത്ത ജീവിതാഖ്യാനങ്ങൾ. സൗന്ദര്യപരവും ബുദ്ധിപരവുമായ ശുഭപ്രതീക്ഷകൾ വാരിവിതറുന്ന ആവിഷ്കാരങ്ങൾ. മുപ്പത്തിയഞ്ചാം വയസ്സിൽ ആത്മഹത്യചെയ്ത ഒരതുല്യപ്രതിഭയുടെ കഥാലോകം. കുറൊസാവയുടെ വിഖ്യാതമായ ചലച്ചിത്രത്തിനാധാരമായ റാഷൊമോണും മറ്റുകഥകളും.
വ്യത്യസ്തമായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും മനുഷ്യാനുഭവങ്ങളുടെ വൈചിത്ര്യങ്ങൾ എന്ന ഒറ്റനൂലിൽ സ്യൂഡോസൈസിലെ കഥകൾ കോർക്കപ്പെട്ടിരിക്കുന്നതായി കാണാം. അവയുടെ സമർത്ഥമായ വിന്യസനവും ആവിഷ്കാരവും തന്നെയാണ് ഈ കഥകളുടെ പ്രത്യേകത. ഒപ്പം 'ഓർമ്മ'യെ സവിശേഷമായ ഒരു ചരിത്രാനുഭവമായി സ്ഥാപിക്കാൻ അവയ്ക്ക് സാധിക്കുകയും ചെയ്യുന്നു. ആർ. രാജശ്രീ കൊതിപ്പിക്കുന്ന പേരുകളാണ് മനോജ് കോടിയത്തിൻ്റെ കഥാപാത്രങ്ങൾക്ക്. വിചിത്രമായ സ്ഥലരാശികളിൽ കിനാവുപോലെ അവർ ജീവിക്കുന്നു. സ്യൂഡോസൈസിസ്, അവരുടെ അനുഭവങ്ങളുടെ അപരിചിത ലോകങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. കിനാവിലെന്നപോലെ നമ്മൾ ഒപ്പം ചെല്ലുന്നു. ആർ വി എം ദിവാകരൻ
ദൂരെയിരുന്നെഴുതുക എന്നത് തീക്ഷ്ണമായൊരു സാധ്യതയാണ്. അവിടെ എഴുത്തുകാരന്/ എഴുത്തുകാരിക്ക് അയാളുടെ/അവരുടെ ദേശത്തിൻ്റെ പൊതിഞ്ഞുപിടിക്കലുകളില്ല. ഏകാന്തതയുടെ അശാന്തമായ ഒരു ആവരണത്തിനകത്താണയാൾ/ അവർ. എഴുതുന്ന ഓരോവരിയിലും വാക്കിലും ആർജ്ജിച്ചതിൻ്റെയും കൂട്ടിച്ചേർത്തതിൻ്റെയും പടങ്ങളും ഭാരങ്ങളും പൊഴിഞ്ഞുപോവുന്നു. ഒടുവിൽ എഴുത്തുമാത്രം ഒറ്റപ്പെട്ട, നഗ്നമായ ഒരുടലായിമാറുന്നു.
അണയുന്ന സൂര്യൻ പള്ളികളിൽ ഉപേക്ഷിച്ച പ്രകാശത്തിൻ്റെ കാലടിപ്പാതകളെ നീ സൂക്ഷിച്ചു. പകൽ മരിച്ചുകഴിഞ്ഞാൽ, രാത്രി വന്നണഞ്ഞാൽ, പിന്നീടുള്ള പ്രകാശം മുഴുവനും നീയാണ്. നിൻ്റെ ചുംബനങ്ങൾ എൻ്റെ നിദ്രയിൽ മീവൽപക്ഷികളെ സഞ്ചരിപ്പിക്കുന്നു. ലൈംഗികത മുഖ്യപ്രമേയമായി വരുന്ന 28 ലോക കഥകൾ.