ഉറക്കം വരാത്ത പലരാത്രികളിലും മനസ്സിലേക്ക് അരിച്ചുവന്നെത്തിനോക്കുന്ന പലതും ആദ്യമൊക്കെ വിട്ടുകളഞ്ഞെങ്കിലും കുറച്ചായപ്പോൾ അതെല്ലാം ഒന്നെഴുതിവെക്കണമെന്നു തോന്നി. അങ്ങനെ ചന്ദ്രനും നക്ഷത്രജാലങ്ങളും ഞാനും ഉണർന്നിരിക്കുന്ന യാമങ്ങളിൽ കയ്യിൽ കിട്ടുന്ന ഏതെങ്കിലും പഴയബുക്കിൻ്റെ താളുകളിൽ എന്തിനെന്നറിയാതെ കോറിയിട്ടതാണ് ഈ കഥകളും കവിതകളും
സമകാലിക മൂല്യവിചാരങ്ങൾക്കു വിപരീതമായി നിർമ്മിച്ചെടുത്ത ജീവിതാഖ്യാനങ്ങൾ. സൗന്ദര്യപരവും ബുദ്ധിപരവുമായ ശുഭപ്രതീക്ഷകൾ വാരിവിതറുന്ന ആവിഷ്കാരങ്ങൾ. മുപ്പത്തിയഞ്ചാം വയസ്സിൽ ആത്മഹത്യചെയ്ത ഒരതുല്യപ്രതിഭയുടെ കഥാലോകം. കുറൊസാവയുടെ വിഖ്യാതമായ ചലച്ചിത്രത്തിനാധാരമായ റാഷൊമോണും മറ്റുകഥകളും.
വ്യത്യസ്തമായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും മനുഷ്യാനുഭവങ്ങളുടെ വൈചിത്ര്യങ്ങൾ എന്ന ഒറ്റനൂലിൽ സ്യൂഡോസൈസിലെ കഥകൾ കോർക്കപ്പെട്ടിരിക്കുന്നതായി കാണാം. അവയുടെ സമർത്ഥമായ വിന്യസനവും ആവിഷ്കാരവും തന്നെയാണ് ഈ കഥകളുടെ പ്രത്യേകത. ഒപ്പം 'ഓർമ്മ'യെ സവിശേഷമായ ഒരു ചരിത്രാനുഭവമായി സ്ഥാപിക്കാൻ അവയ്ക്ക് സാധിക്കുകയും ചെയ്യുന്നു. ആർ. രാജശ്രീ കൊതിപ്പിക്കുന്ന പേരുകളാണ് മനോജ് കോടിയത്തിൻ്റെ കഥാപാത്രങ്ങൾക്ക്. വിചിത്രമായ സ്ഥലരാശികളിൽ കിനാവുപോലെ അവർ ജീവിക്കുന്നു. സ്യൂഡോസൈസിസ്, അവരുടെ അനുഭവങ്ങളുടെ അപരിചിത ലോകങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. കിനാവിലെന്നപോലെ നമ്മൾ ഒപ്പം ചെല്ലുന്നു. ആർ വി എം ദിവാകരൻ
ആദർശിന്റെ നിറച്ചാർത്തണിഞ്ഞ ജീവിതങ്ങൾ എന്ന സമാഹാരത്തിലെ കഥകളിലൂടെ കടന്നുപോകുമ്പോൾ സാധാരണ കൗമാരക്കാരനായ ഒരു തുടക്കക്കാരൻ എഴുതാൻ ഇടയുള്ളതരം ചപലമായ ബാലകഥകൾ അല്ല നാം അതിൽ കാണുന്നത്. പകരം ചിന്തകളിൽ കൗമാരത്തിന്റെ അതിരുകൾ ഭേദിച്ചു, ഭാവനകൾ ആകാശസീമയോളം ചിറകുവിരിച്ചു പറക്കുന്ന, ദർശനങ്ങൾക്ക് കിണറാഴമുള്ള ഗൗരവമാർന്ന രചനകളാണ് നാമതിൽ വായിക്കുന്നത്. ഭാവി മലയാള സാഹിത്യത്തിന് ഈടുറ്റ രചനകൾ സമ്മാനിക്കാൻ പ്രാപ്തനായ ഒരെഴുത്തുകാരനെ ഞാൻ ആദർശിൽ കാണുന്നു. ബെന്യാമിൻ
കൃത്യമായ ലക്ഷ്യത്തോടെ എഴുതിയതാണ് ഈ സമാഹാരത്തിലെ ഓരോ കഥയും. പ്രധാന കഥകൾ, നീതി നിഷേധിക്കപ്പെടുന്ന, ഒറ്റപ്പെടുത്തപ്പെടുന്ന പീഡിപ്പിക്കപ്പെടുന്ന സ്ത്രീപക്ഷത്തിനുവേണ്ടി ശബ്ദിക്കുന്നവയാണ്. അവ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ തേങ്ങലുകളും നിസ്സഹായതകളും വരച്ചുകാണിക്കുന്നു. ഒപ്പം, നിത്യജീവിതത്തിൽനിന്നും സമാനരീതിയിൽ ഇരകളാക്കപ്പെടുന്നവരെ കണ്ടെടുക്കാനായുള്ള അന്വേഷണങ്ങളും ഈ കഥകളിലാകെയുണ്ട്. ഇ.പി. ശ്രീകുമാർ
പുതുകാലജീവിതത്തിൻ്റെ അയൽപക്ക ബന്ധങ്ങളിലെ ബലമില്ലായ്മ വരച്ചിടുകയാണ് പ്രവീൺ പാലക്കീൽ ഒരു വ്യക്തിക്ക് സംഭവിക്കുന്ന നിസ്സഹായതയിൽനിന്നും സ്നേഹത്തിൻ്റെ പാഠം പഠിപ്പിക്കുന്നതോടൊപ്പം മനുഷ്യസ്നേഹത്തിൻ്റെ പൂർണ്ണതയും കൂടി വരച്ചിടുകയാണ് കഥാകൃത്ത്. സ്നേഹം, കരുണ, സ്വാർത്ഥത, പ്രണയം, ലഹരി, വിരഹം, മരണം തുടങ്ങി എല്ലാ മാനുഷികവികാരങ്ങളുടെയും മേളനമാണ് ഇതിലെ കഥകൾ, മനുഷ്യജീവിതത്തിൻ്റെ ആകെച്ചിത്രമാണവ. ജീവിതം അതിൻ്റെ എല്ലാ നഗ്നതയോടെയും കഥകളാക്കി രൂപാന്തരപ്പെടുത്തുകയാണ് പ്രവീൺ പാലക്കീൽ. ജീവിതമേത് കഥയേത് എന്ന നിസ്സഹായതയിൽ വായനക്കാരനെ സ്തംഭിപ്പിക്കുന്നു. വെള്ളിയോടൻ
ജീവിതമേ നീ എന്ത്?, എന്ന് നാം വിസ്മയിച്ചുപോകുന്ന മികച്ച കഥകളുടെ സമാഹാരമാണ് മനോജ് കോടിയത്തിൻ്റെ 'കിമയ'. പാൻഡമിക് കാലത്തിൻ്റെ വിഹ്വലതകളും പ്രവാസ ജീവിതത്തിലെ സംത്രാസങ്ങളും ദാമ്പത്യത്തിലെ കാലുഷ്യങ്ങളും നിരുപാധികമാം സ്നേഹത്തിൻ്റെ ഉർവ്വരതയും മറ്റും ആഖ്യാനഭംഗിയോടെ തിരയടിക്കുന്ന കഥകൾ. കയ്യൊതുക്കത്തിൻ്റെ വൈഭവം ഓരോ കഥയെയും അവിസ്മരണീയമാക്കുന്നു. മൂന്നാം പതിപ്പിലെത്തുമ്പോൾ, കിമയ കൂടുതൽ വായനക്കാരിലേക്കെത്തുമ്പോൾ, കൂടുതൽ ചർച്ചകൾക്കിടയാകുമ്പോൾ, വ്യക്തിപരമായി എന്നിലുള്ള അഭിമാനവും സന്തോഷവും ഹൃദയപൂർവ്വം പങ്കുവെയ്ക്കട്ടെ. അംബികാസുതൻ മാങ്ങാട് കഥപറച്ചിലിൻ്റെ ലാളിത്യമാണ് മനോജ് കോടിയത്തിൻ്റെ കഥകളുടെ മുഖമുദ്ര. ഭ്രമാത്മകതയുടെ ലോകത്തെ 'ഒറ്റമൈന', ദുരൂഹമായ വഴികളിലൂടെ വായനക്കാരനെ കൊണ്ടുപോകുന്ന 'അയാൾ', കഥയുടെ ആദിമദ്ധ്യാന്തങ്ങൾ ക്രമം തെറ്റിച്ചെത്തുന്ന 'കിമയ', ഇനിയുമുണ്ട് കഥകൾ. പുസ്തകം അടച്ചാലും ചില ചോദ്യങ്ങൾ ഉള്ളിൽ അവശേഷിക്കും. അപരിചിതരായ മനുഷ്യർ നമുക്ക് ചിരപരിചിതരാവും. അവരുടെ നിസ്സഹായത നമ്മുടേതുമാകും. കഥയെന്നാൽ ജീവിതം തന്നെയല്ലേ! ഷീല ടോമി